Sunday, December 16, 2007

രാഷ്ട്രത്തെ സംബന്ധിച്ചതു്

ഒരു സംശയം ചോദിച്ചോട്ടെ?

ചോദിക്കൂ.

നേരത്തേ ഗുണ്ടയുടെ കാര്യം പറഞ്ഞപ്പോള്‍ രണ്ടു തരം ആളുകളെക്കൂടെ പറഞ്ഞിരുന്നുവല്ലോ.

ഉവ്വ്. മാഷേ കാലൊന്നെടുക്കാമോ എന്നു പറയുന്നവരും കാ‍ലു പതുക്കെ വലിച്ചെടുക്കുന്നവരും.

അതെ. ഇവരുടെ നിരാശയെപ്പറ്റി പറയാഞ്ഞതെന്തു്? അക്രമങ്ങളില്‍ അവരും ദുഃഖിതരാവുകയില്ലേ? മാത്രവുമല്ല ബലമുണ്ടായിട്ടും അതു ചെയ്യാത്തവനെക്കാള്‍ സഹതാപം ഉണ്ടാവേണ്ടതിവരോടല്ലേ?

ഉവ്വ്. പക്ഷേ ആദ്യ വകുപ്പിലുള്ളവരുടെ നിഷ്ക്രിയത്വത്തിനാണു് കൂടുതല്‍ പ്രാധാന്യം എന്നതു കൊണ്ടാണതു പ്രത്യേകം പറഞ്ഞതു്.

അതിലെന്തു പ്രത്യേകത? എല്ലാവര്‍ക്കും തുല്ല്യപ്രാധാന്യം കൊടുക്കണമെന്നല്ലേ സാധാരണ പറയാറു്.

പറയാം. ഗുണ്ടയെ ചെറുക്കാന്‍ ബലവാനാണു കഴിയുക. സ്വാഭാവികമായും ബലമില്ലാത്ത രണ്ടു കൂട്ടരും വിശ്വാസമര്‍പ്പിക്കുന്നതു് ബലവാനിലായിരിക്കും. ബലവാന്‍ കൈയൊഴിഞ്ഞാല്‍ അതു അക്രമത്തിനെതിരേ ഒരു സമൂഹത്തിന്റെ തോല്‍‌വിയിലായിരിക്കും കലാശിക്കുക.

അതുകൊണ്ടാ‍ണോ യുദ്ധോന്മുഖനായി നില്‍ക്കുന്ന അര്‍ജ്ജുനന്‍ മടിച്ചപ്പോള്‍ സുഹൃത്തു് ഗീതോപദേശം നടത്തിയതു്?

അതെ. പക്ഷേ അതിലൊരു വ്യത്യാസമുള്ളതു്, എന്റെ ഭാര്യ കുട്ടികള്‍ എന്ന ചിന്തയല്ലായിരുന്നു അര്‍ജ്ജുനനെ മഥിച്ചതു്. നാലാള്‍ കേട്ടാല്‍ കുറ്റം പറയാത്ത, എന്റെ ഗുരു, പിതാമഹന്മാരെ വധിച്ചിട്ടെനിക്കു് രാജ്യമോ സുഖഭോഗങ്ങളോ വേണ്ട എന്ന ചിന്തയായിരുന്നു. ഫലത്തില്‍ രണ്ടും ഒന്നു തന്നെയെങ്കിലും അര്‍ജ്ജുനന്റെ ചിന്ത ശരിതന്നെയെന്നു നമുക്കു പ്രത്യക്ഷത്തില്‍ തോന്നും. അതു കൊണ്ടാണു് "പ്രജ്ഞാവാദാംശ്ച ഭാഷസേ" എന്നു കൃഷ്ണന്‍ പറഞ്ഞതു്.
 
ബലമില്ലാത്തവര്‍ക്കു് വേണമെങ്കില്‍ സംഘടിച്ചു കൂടെ? അപ്പോള്‍ ബലമുണ്ടാവുമല്ലോ.

തീര്‍ച്ചയായും ബലമില്ലാത്തവര്‍ സംഘടിച്ചു ബലവാന്മാരാകേണ്ടതാണു്. പക്ഷേ അതു സാധാരണ സംഭവിക്കുന്നില്ല.  ഓരോരുത്തരും തന്താങ്ങളുടെ സ്വാര്‍ത്ഥതകളില്‍ കുരുങ്ങിപ്പോകുന്നു. എന്നാലിവര്‍ക്കു് ബലവാന്മാരാ‍യ അക്രമികള്‍ക്കെതിരേയുള്ള ദുര്‍ബലരുടെ വിജയങ്ങള്‍ വളരെ താല്പര്യമാണു് എന്നതാണിതിലെ ഫലിതം. അങ്ങനെയുള്ള കഥകള്‍ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നതു് ധാരാളം കാണുവാന്‍ കഴിയും. മഹാഭാരതം, ദാവീദ് v/s ഗൊലിയോത്തു് എന്നീ കഥകളെ പറ്റി ശ്രീ. റാം മോഹന്റെ നിരീക്ഷണം നോക്കുക. സിനിമകളില്‍ വില്ലനെ വലിയ ശരീരമുള്ളവനായിട്ടോ നായകനെക്കാള്‍ വളരെ ശക്തനായിട്ടോ അവതരിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതു് പൊതു ജനത്തിന്റെ ഈ താല്പര്യം മൂലമാണു്. പോലീസിനെ തല്ലുന്നതു് മിക്കവാറും സിനിമകളില്‍ കാണാം. വലിയ ഒരു സന്നാഹത്തിന്റെ പ്രതീകമാണു് പോലീസ് എന്നതു കൊണ്ടാണു് അതിനിത്രയും കൈയടി കിട്ടുന്നതു്.
 
സംഘടിച്ചു ശക്തരാവുക എന്നു മാര്‍ക്സ് പറഞ്ഞതും ഈ വര്‍ഗ്ഗത്തോടായിരിക്കും അല്ലേ?
 
അങ്ങനെ ധരിക്കുന്നതു കൊണ്ടും വിരോധമില്ല. പക്ഷേ അതിന്റെ പേരില്‍ ഉണ്ടായി വരുന്ന പാര്‍ട്ടികള്‍ അക്രമികളുടെ സംഘടന ആയി മാറുന്ന കാഴ്ചയാണു് സമകാലിക രാഷ്ട്രീയത്തില്‍ കാണുന്നതു് എന്നതു് വല്ലാത്ത വൈരുദ്ധ്യം തന്നെ. അക്രമ (ക്രമമില്ലായ്മ) ത്തിനെതിരേ പൊരുതുമെന്നു് ജനം വിശ്വസിച്ചവര്‍‍ വലുതായ അക്രമികളായി മാറുന്ന കാഴ്ച ഖേദകരമാണു്.
 
അല്ലെങ്കിലും രാഷ്ട്രീയം ഒരു വൃത്തികെട്ട സംഗതി ആയിരിക്കുന്നു. അതില്‍ നിന്നു മാറി നില്‍ക്കുന്നതാണു് നല്ലതു്.
 
അതാണു തെറ്റു്. രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണു് നല്ലതു് എന്ന നിലപാടു് വളരെ മോശമാണു്‌. ഓരോരുത്തരും ഇപ്രകാരം മാറി നില്‍ക്കുന്നതു തന്നെയാണു് ഈ ശോചനീയമായ അവസ്ഥയ്ക്കൊരു കാരണം. കഴുതപ്പുലികളുടെ സംഘടനയെ പുലി വരെ പേടിക്കുന്നു. ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന ഭരണകൂടം ലഭിക്കുമെന്നു മുഹമ്മദ് നബി പറഞ്ഞിട്ടുള്ളതെത്ര ശരി. 

No comments: