Sunday, June 6, 2010

തന്നെത്തന്നെ തേടുന്നവര്‍

എന്താണനിയാ ചിരിച്ചു കൊണ്ടു?
ഏയ് ഒരു കോമഡി സീന്‍ കണ്ടു് വരുവാരുന്നു. നമ്മടെ സലിം കുമാര്‍ ഒരു പ്രാന്തനായി അഭിനയിക്കുന്ന പടം.
കോമഡി പറ.
കുറേ പ്രാന്തന്മാര്‍ ഓടുന്നു പുറകില്‍ കക്ഷിയും. ഇവനെ തടഞ്ഞു നിര്‍ത്തി ഒരാള്‍ എന്താണു വിഷയമെന്നാരായുന്നു.
"ഏയ് ഞാനീ പ്രാന്തന്മാരോടു പറഞ്ഞു അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെന്നു് അതാണീ മണ്ടന്മാരൊക്കെ ഓടുന്നതു്"
എന്നിട്ടു് നീയെന്തിനാണോടുന്നതെന്നായി മറ്റേയാള്‍
"ഇനിയിപ്പോ ശരിക്കും ബിരിയാണി കൊടക്കണുണ്ടെങ്കിലോ?"

കൊള്ളാം നല്ല ഫലിതം. മാധവിക്കുട്ടിയുടെ ഒരു ഇന്റര്‍വ്യൂ ഇന്നാള് കേട്ടതോര്‍മ്മ വന്നു.
അതെന്ത്?
താനാണോ തന്റെ കഥപാത്രമാണോ താന്‍ എന്നു് തനിക്കു് ശരിക്കറിയില്ലെന്നാണവര്‍ പറഞ്ഞതു്.
 
അണ്ണന്‍ മാധവിക്കുട്ടിയെപ്പോലൊരാള്‍ പറഞ്ഞതിനെ സലിം കുമാറിന്റെ ഫലിതവുമായി താരതമ്യം ചെയ്യുന്നത് ഒരു കളിയാക്കലല്ലേ?

കളിയാക്കിയതല്ലനിയാ. ഓരോരുത്തരും അവര്‍ക്കു കിട്ടുന്ന പ്രതികരണത്തില്‍ നിന്നാണു് അവരവരെ മെനഞ്ഞെടുക്കുന്നതെന്നനിയനറിയാമല്ലോ. രണ്ടിലും അതു തന്നെയാണു് സംഭവിച്ചിരിക്കുക എന്നു പറഞ്ഞെന്നു മാത്രം.

മനസ്സിലായില്ല.

ഉദാഹരണത്തിനു്, എനിക്കു പാട്ടുപാടാന്‍ കഴിവുണ്ടെന്നിരിക്കട്ടെ. പത്തു നൂറുപേര്‍ കൈയടിക്കുന്നതു വരെ എനിക്കു് ആ കാര്യത്തില്‍ വിശ്വാസം വരികയില്ല. ആ സ്ഥാനത്താണു് ഒരു ഗുരു അത്യാവശ്യമായി തീരുന്നതു്. നീ പഠിച്ചതു് ശരി എന്നു പറയുന്നതു വരെ അതറിയുന്നവരുടെ കൂട്ടത്തില്‍ അവനവനെ പെടുത്താന്‍ ഒരുത്തനു് പ്രയാസമാണു്. ഇങ്ങനെ ചെറുപ്പം മുതല്‍ക്കേ പലരില്‍ നിന്നുമായി നീ മെനഞ്ഞു മെനഞ്ഞു കൊണ്ടുവന്ന ഒരു സാധനമാണു് ഇപ്പോള്‍ നീ. ഈ വളര്‍ച്ച നിലയ്ക്കാ‍ത്തതാണ്.

പക്ഷേ അങ്ങനെ ഒരു അംഗീകാരം ഒരാള്‍ക്കാവശ്യമാണെന്നുണ്ടോ?
ഉണ്ടെങ്കില്‍ തന്നെ അതു കൊണ്ടു് മാധവിക്കുട്ടിയെപ്പോലെ ഒരാള്‍ എങ്ങനെയാണു് സ്വന്തം കഥാപാത്രമായി തന്നെ തന്നെ തെറ്റിദ്ധരിക്കുക?


ചോദ്യത്തിന്റെ ആ‍ദ്യഭാഗം ആദ്യം. അത് ഒരു ചെറിയ തിരിച്ചറിവിലൂടെ മനസ്സിലാക്കിത്തരാം. അനിയന്‍ ഐഡിയ സ്റ്റാര്‍സിംഗര്‍ കാണാറുണ്ടോ?

ഉണ്ടല്ലോ. അതു കണ്ടിട്ടല്ലേ ഇപ്പോ ഇറങ്ങിയത്.

ഓക്കെ. അതില്‍ പാട്ടുപാടുന്നതു് കേള്‍ക്കാനാണോ അതോ തീര്‍പ്പുകാരുടെ വിലയിരുത്തല്‍ കേള്‍ക്കാനാ‍ണോ അനിയനിഷ്ടം?

രണ്ടും ഒരുപോലെ തന്നെ ഇഷ്ടമാണു്.

അതു് മുഴുവന്‍ ശരിയല്ല.

അതെന്തു്?

പാട്ടു കേള്‍ക്കാനാണിഷ്ടമെങ്കില്‍ മറ്റനവധി ഷോകള്‍ സ്ഥിരമായി അനിയന്‍ കാണുന്നില്ലല്ലോ.

അതില്ല പക്ഷേ ഇതില്‍ ആ വിലയിരുത്തല്‍ കൂടെ ഉണ്ടല്ലോ.

അതെ. അപ്പോള്‍ വിലയിരുത്തല്‍ തന്നെയാണു് ഒരു പ്രധാന ഇഷ്ടം. ആ പ്രോഗ്രാമിന്റെ വ്യൂവര്‍ഷിപ്പും അതു തന്നെയാണു് കാണിക്കുന്നതു്.

അതു ശരിയാണെങ്കില്‍ തന്നെ അണ്ണനെന്താണു് പറഞ്ഞു വരുന്നതു്?

ആ വിലയിരുത്തലിനു് എന്താണു് ഇത്രയ്ക്കു് പ്രേക്ഷകരെന്നതാണു് ഞാനന്വേഷിക്കുന്നതു്. സംഗീതം ഭൂരിപക്ഷത്തിനു് താല്പര്യമുള്ള ഒരു കാര്യമാണു്. എന്നാല്‍ പലര്‍ക്കും തങ്ങള്‍ ശരിയായ സംഗീതാസ്വാദകരാണോ എന്നറിയാന്‍ വഴിയില്ല. ഇത്തരം പരിപാടികളിലൂടെ അവര്‍ക്കു് ഒരു അപ്രീസിയേഷന്‍ കിട്ടുകയാണു്. സ്വയം, "കൊള്ളാം നീ പറഞ്ഞ പോലെ തന്നെടേയ്" എന്നു് സ്വന്തം തോളത്തു് തട്ടാന്‍ കിട്ടുന്ന ഏക സന്ദര്‍ഭം. ആ ഒരു കാര്യമാണു് യഥാര്‍ത്ഥത്തില്‍ ഇതിന്റെ മാര്‍ക്കറ്റ്. പറഞ്ഞു വന്നതു്, ഇങ്ങനെ സ്വയം മെനയാന്‍ ലോകത്തെല്ലാവര്‍ക്കും താല്പര്യമാണു്. നമ്മള്‍ സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയും വിദ്വാന്മാരിലൂടെയും ഒക്കെ ഇങ്ങനെ സ്വയം മെനഞ്ഞെടുക്കുകയാണു് വാസ്തവത്തില്‍ ചെയ്യുന്നതു്. നമ്മുടെ പെരുമാറ്റത്തിന്റെ ഒരു തുണ്ടു പോലും ഇങ്ങനെ സ്വയം മെനയുന്നതിന്റെ ഭാഗമാണു്. നമ്മുടെ പ്രതിച്ഛായ  തിരഞ്ഞു നടപ്പാണു് ജനിച്ച മുതല്‍ നാമോരോരുത്തരും. അങ്ങനെ അറിയുന്ന ഞാനാണു് ഞാനെന്ന അഭിമാനത്തിലാണു് ഞാനിരിക്കുന്നതു്. സത്യം മറ്റൊന്നാണു്. ഉള്ളിലിരിക്കുന്ന എന്നെ പുറത്തു തിരയുന്നതിലും വലിയ അബദ്ധമുണ്ടോ?

ശരി ഇനി രണ്ടാമത്തെ ഭാഗം പറഞ്ഞു തരൂ. ഇപ്പറഞ്ഞ സ്വയം മെനയലിന്റെ ഭാഗമായാണോ മാധവിക്കുട്ടിക്കു് തന്നെയും തന്റെ കഥാപാത്രങ്ങളെയും വേര്‍തിരിച്ചറിയാന്‍ പറ്റാതെ പോയതു്?

മാധവിക്കുട്ടി കഥാപാത്രങ്ങളെ താലോലിച്ചു് ജീവിച്ചതു് ഒന്നോ രണ്ടോ ദിവസമല്ല. ഒട്ടനവധി വര്‍ഷങ്ങളാണു്. ഓരോ കഥാപാത്രവും എങ്ങനെയിരിക്കണം എന്ന ധാരണയോടു കൂടി അതിനു വേണ്ടുന്ന തയ്യാറെടുപ്പോടെ അതിനു കിട്ടേണ്ട പ്രതികരണങ്ങള്‍ക്കായി അവതരിപ്പിക്കുകയാണു് ഒരു കഥാകാരി/രന്‍ ചെയ്യുന്നതു്. അതിന്റെ പ്രതികരണങ്ങള്‍ സ്വാംശീകരിക്കപ്പെടുന്നതു് വളരെ സ്വാഭാവികമായ ഒരു കാര്യമാണു്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു് നീളുന്ന കഥപാത്രങ്ങളെ അവരുടെ കഥകളില്‍ ധാരാളം കാണാന്‍ കഴിയും.

പക്ഷേ സലിം കുമാറിന്റെ കാര്യം അങ്ങനെയല്ലല്ലോ?

ബിരിയാണി കൊടുക്കുന്നുണ്ടെന്നുള്ള പ്രസ്താവത്തിനു കിട്ടിയ പ്രതികരണത്തിലാണു് ഒരു പക്ഷേ അങ്ങനെ ഉണ്ടാവുമോ എന്നയാള്‍ ചിന്തിച്ചു പോയതു്. കഥാകാരി സമര്‍പ്പിച്ചതൊരു വലിയ പ്രസ്താവമാണു്. 'എന്റെകഥ'യാവട്ടെ തന്നെക്കുറിച്ചുതന്നെയുള്ള ഒരു പ്രസ്താവം. കമലയുടേ ജീവിതത്തിനു് ചുറ്റും തന്നെയാണു് പലകഥകളും പിറന്നു വീണതു്. അതിന്റെ പ്രതികരണങ്ങളില്‍ സ്വാഭാവികമായും കമല തന്നെതന്നെ ഉണ്ടാക്കുകയായിരുന്നു. ആ രീതിയില്‍ ആരെങ്കിലും അവരെ പഠിച്ചിട്ടുണ്ടോ എന്നറിയില്ല. പഠിച്ചാല്‍ ഒന്നാന്തരം ഒരു പ്രബന്ധത്തിനു് വകുപ്പുണ്ടു് അതില്‍.

ഉം.